Saturday, September 12, 2009

അദ്ധ്യായം -15

ചാമി മുടി വെട്ടിക്കാന്‍ ചെന്ന് ഇരുന്നതേയുള്ളു. കല്യാണി കരഞ്ഞുകൊണ്ട് അവിടെയെത്തി. 'വലിയപ്പന്‍ തല്ല് കൂടില്ലാ എന്നും പറഞ്ഞ് വന്നിട്ട്...... ' പെണ്‍കുട്ടി നിന്ന് വിതുമ്പി. ചാമിക്ക് ആകപ്പാടെ വേണ്ടിയിരുന്നില്ല എന്നായി. ഇവള്കരഞ്ഞ്പിടിച്ച് ഇവിടെ വരുമെന്ന് കരുതിയില്ല. ചെയ്ത കാര്യത്തില്‍ ചാമിക്ക്പശ്ചാത്താപം തോന്നി. വേലപ്പന്‍ പറഞ്ഞ മാതിരി മേലാല്‍ സര്‍വ്വ ഏടാകൂടത്തിലും ചെന്ന് തലയിടുന്ന പതിവ് നിര്‍ത്തണം. പക്ഷെ എത്രയൊക്കെ വേണ്ടാ എന്ന് കരുതിയിരുന്നാലും എന്തിലെങ്കിലും കുരുത്തക്കേടില്‍ താനെ ചെന്ന് മാട്ടും. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അത് തലയിലെഴുത്താണ്.

മുടി വെട്ടി കഴിഞ്ഞ് ചാമി പുറത്തിറങ്ങുന്നതു വരെ കല്യാണി ബാര്‍ബര്‍ ഷാപ്പിന്ന് മുമ്പില്‍ തന്നെ നിന്നു. ഇനി ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ ശരിയാവില്ല. ഒന്നുകില്‍ ആ തമിഴന്‍ തിരിച്ച് വരുന്നതുവരെ കാത്ത് നിന്ന് വീണ്ടും അടിപിടി കൂടും, അല്ലെങ്കിലോ ഷാപ്പില്‍ കയറി കുടിച്ച് ലെവല് കെട്ടിട്ട് വരും. കൂടെ കൂട്ടിക്കൊണ്ട്പോയിട്ട് കഞ്ഞിയും കൊടുത്ത് ഉച്ച തിരിഞ്ഞുള്ള പണിക്ക് വിടണം. അപ്പന്‍ ചന്തക്ക് പോയിട്ടുണ്ട്. മൂപ്പര് തിരിച്ച് എത്തുമ്പോഴേക്കും വല്ലതും കൊടുക്കാന്‍ ഉണ്ടാക്കി വെക്കണം.

മുടി വെട്ടി പുറത്തിറങ്ങിയ ചാമിയെ കണ്ടപ്പോള്‍ കല്യാണിക്ക് ചിരി പൊട്ടി. നല്ല നീളത്തില്‍ വളര്‍ത്തിയിരുന്ന കോലന്‍ മുടി പറ്റെവെട്ടി കുറ്റിയാക്കിയിരിക്കുന്നു. പനി മാറി കുളിച്ചിട്ട് മുടി വെട്ടിയ മാതിരിയുണ്ട്. 'എന്താണ്ടി ലക്ഷ്മിക്കുട്ട്യേ , നീ വലിയപ്പനെ നോക്കീട്ട് ഇളിക്കുന്നത്. മുടി വെട്ടിയത് അത്രക്ക് മോശായോ ' എന്ന് ചാമി ചോദിച്ചു. ' നല്ല കോലംണ്ട്. ഇനി കുറെ കാലത്തേക്ക് തലയില്‍ മുണ്ടിട്ടിട്ട് നടന്നോളിന്‍ . ആരും മൊട്ട തലമണ്ട കാണണ്ടാ ' എന്നായി കല്യാണി.

ചാമി തലയില്‍ കൈകൊണ്ട് ഒന്ന് ഉഴിഞ്ഞു. തോര്‍ത്ത് എടുത്ത് വട്ടക്കെട്ട് കെട്ടി. 'മകളെ, നീ കുടീലിക്ക് നടന്നോ ' എന്ന് പെണ്‍കുട്ടിയോട് പറഞ്ഞിട്ട് പെട്ടികടയിലേക്ക് നടന്നു. കല്യാണി വിട്ടില്ല. അവള്‍ പുറകെ ചെന്നു. വലിയപ്പന്‍ വരാതെ പോവില്ല എന്ന് ശഠിച്ചു. ബീഡിയും വാങ്ങി ഷാപ്പിലൊന്ന് കേറണം എന്ന് കരുതിയതാണ്. ചാമി മനസ്സില്‍ ഓര്‍ത്തു. ഇനി അത്പറ്റില്ല. ഈ
പെണ്ണ് ഒറ്റക്ക് വിട്ടാക്കില്ല. ബീഡിയും തീപ്പെട്ടിയും വാങ്ങി ചാമി വീട്ടിലേക്ക്നടന്നു. പെണ്‍കുട്ടി പുറകേയും.

വഴി നീളെ കല്യാണി ചാമിയെ ശാസിക്കുകയായിരുന്നു. നെറയെ കേസില് പെട്ട ആളോടാണ് വലിയപ്പന്‍ ശണ്ഠ കൂടിയത്. അവന്‍ വല്ലതും അക്രമവും  കാണിച്ചിരുന്നെങ്കിലോ. പ്രായത്തില്‍ അവന്‍ വളരെ ചെറുപ്പമാണ്. ആരോഗ്യം കൂടും. അതൊന്നും ഓര്‍ക്കാണ്ട് പൊല്ലാപ്പില് ചെന്നു പെട്ടു. കൊടുങ്ങല്ലൂരമ്മക്ക് ഒരു പരാര്‍പ്പും കോഴീം നേര്‍ന്നിട്ടുണ്ട്. മീന ഭരണിക്ക് വലിയപ്പനെ കൊടുങ്ങല്ലൂരിലേക്ക്പോണ തമ്പാട്ടിമാരുടെ കൂട്ടത്തില് അയച്ച് തൊഴുകിക്കാമെന്നും പറഞ്ഞ് ഒന്നേകാലുറുപ്പിക കീറത്തുണിയില്‍ ഉഴിഞ്ഞ് കെട്ടി വെച്ചിട്ടുണ്ട്. ഊനക്കേടൊന്നും വരാതെ അമ്മ കാപ്പാത്തി.

ചാമിയുടെ മനസ്സില്‍ അത് കൊണ്ടു. വലിയപ്പന്മാരും എളയപ്പന്മാരും ആയി മോളക്ക് ആറേഴ് ആളുകളുണ്ട്. പക്ഷെ കുട്ടിക്ക് തന്നോടാണ് സ്നേഹക്കൂടുതല്‍. അവള്‍ക്ക് അപ്പനേക്കാള്‍ സ്നേഹം തന്നോടാണെന്ന് ചാമിക്ക് അറിയാം. ആരുടെ മുമ്പിലും
 മെരുങ്ങാത്ത ആളായ താന്‍ ഇവളുടെ മുന്നില് പൂച്ചക്കുട്ടി മാതിരിയാണ്. തന്നോടുള്ള അതിന്‍റെ സ്നേഹം കാണുമ്പോള്‍ അനുസരിക്കാതിരിക്കാന്‍ തോന്നില്ല. എളേപ്പന്‍ വല്യേപ്പന്‍ മക്കളും അവരുടെ പിള്ളരും ഒക്കെ ആയി കുറെ എണ്ണമുണ്ട്. ഒറ്റൊന്നിനെ കണ്ണില്‍ കണ്ടൂടാ. എല്ലാറ്റിനും തന്‍കാര്യം മാത്രം. ഇന്ന് വരെ ഒരു തുള്ളി വെള്ളത്തിന്ന് അവരെ ആശ്രയിച്ചിട്ടില്ല.

ഇനി വേലപ്പന്‍ വന്നാല്‍ അവന്‍റെ വക വേറെ ഉണ്ടാവും. ഇന്ന് ചന്തക്ക് പോണില്ല എന്നും പറഞ്ഞ് അവന്‍  ഇരുന്നതാണ്. എവിടേക്കും ചെല്ലില്ല, വഴക്കും വക്കാണത്തിന്നും പോവില്ല എന്നൊക്കെ വാക്ക് കൊടുത്തിട്ടാണ് അവനെ പറഞ്ഞയച്ചത്. പക്ഷെ ഒരു വാക്ക് ഇറക്കിയിട്ട് പോന്ന് അതില്‍ നിന്ന് മാറിയാല്‍ നാണക്കേടല്ലേ. അതാണ്ശേഷം ചോദിക്കാന്‍ പോയത്. തല്ലണം എന്നൊന്നും വിചാരിച്ചില്ല. പക്ഷെ അവന്‍ ചെയ്തത് നോക്കുമ്പൊ കൊടുത്തതില്‍ തെറ്റില്ല എന്ന് തോന്നുന്നു. എങ്കിലും നല്ല അമരത്തില് താങ്ങിയിട്ടുണ്ട്. അവന് വണ്ടിയും കൊണ്ട് തിരിച്ച് പോവാന്‍ പറ്റുമോ ആവോ.

ചാമിയുടെ മനസ്സില്‍ എന്തോ ഒരു സങ്കടം തോന്നി. എത്രയായാലും അവനും ഒരു മനുഷ്യനല്ലേ. അവനും കെട്ട്യോളും
 കുട്ടികളും കാണും. ചിലപ്പോള്‍ അപ്പനും അമ്മയും ഉണ്ടായിരിക്കും. പണി ചെയ്ത് കുടുംബം പുലര്‍ത്തുന്നത് അവനാവും. പത്ത് ദിവസം സുഖമില്ലാതെ കിടപ്പിലായാല്‍ കുടുംബത്തിന്‍റെ കഥ എന്താവും. താനാണ് അതിനൊക്കെ ഉത്തരവാദി എന്ന്ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു കുറ്റം ചെയ്തു എന്ന് തോന്നുന്നു.

കല്യാണി വിളമ്പിയ ചോറ് ഉണ്ണുമ്പോഴും ചാമിയുടെ മനസ്സിനെ കുറ്റബോധം അലട്ടിയിരുന്നു. കയ്യില്‍ എത്ര പണം ഉണ്ട് എന്ന് കണക്ക് കൂട്ടി നോക്കി. പത്ത് നൂറ്റമ്പത് ഉറുപ്പിക കാണണം. അത് മുഴുവന്‍  അവന് കൊടുക്കണം. സങ്കടം മാറാന്‍ നല്ല വാക്ക് പറയണം. അവനേയും  ഒരു അമ്മ പെറ്റതല്ലേ. ചോറ് ഇറങ്ങുന്നില്ല. കിണ്ണത്തില്‍ ബാക്കി വെച്ച് എഴുന്നേറ്റു.

' വലിയപ്പന്‍ പണിക്ക് പോണില്ലേ ' എന്ന് ചോദിച്ചതിന്ന് ഇല്ലെന്ന് തലയാട്ടി.' ഇനിയും വല്ല കുണ്ടാമണ്ടിയും കാട്ടാനാണോ പോണത് 'എന്നായി കല്യാണി. പഴയ ഒരു ചങ്ങാതിയുടെ അമ്മ മരിച്ചിരിക്കുകയാണെന്നും അയാളുടെ വീട് വരെ ഒന്ന്പോയിട്ട് വരാമെന്നും ഒഴിവ് പറഞ്ഞിട്ട് ഇറങ്ങി നടന്നു. ചാമിയുടെ ധൈര്യത്തെ വാഴ്ത്തിക്കൊണ്ട് ഉച്ച പണിമാറി കഞ്ഞി കുടിക്കാന്‍ 
പണിക്കാരി പെണ്ണുങ്ങള്‍ വീടുകളിലേക്ക് പുറപ്പെട്ടിരുന്നു.

No comments:

Post a Comment