Tuesday, September 1, 2009

അദ്ധ്യായം 10

വെള്ളിയാഴ്ച ചാമി പണിക്ക് ചെന്നില്ല. അന്നാണ് തമിഴനുമായിട്ട് കൊമ്പ് കോര്‍ക്കേണ്ടത്. വെള്ളിയാഴ്ച ദിവസം നമ്മടെ ചാമി തമിഴനെ കുത്തി മലര്‍ത്തും എന്ന് നാട് മുഴുവന്‍ പാട്ടായി കഴിഞ്ഞിരിക്കുന്നു. ' എന്തായാലും  ശരി തെമ്മാടിത്തരം കാട്ടീട്ട് ഞെളിഞ്ഞ് നടക്കാന്‍  അവനെ സമ്മതിക്കില്ല, ഈ നാട്ടില് ചോദിക്കാനും പറയാനും ആണുങ്ങള്‍ ഉണ്ടെന്ന് അവന്‍  അറിയണം 'എന്ന് ചാമിയും കരുതി.

വേലപ്പന്‍ കന്നും ആട്ടി വന്നതും വിവരം അറിഞ്ഞു. നേരെ ചാമിയെ ചെന്ന് കണ്ടു. 'നിനക്ക് ഇത് എന്തിന്‍റെ കുഴപ്പമാണ്. കുണ്ടാമണ്ടിക്കൊന്നും പോകാതെ ഉള്ള പണിയും നോക്കി കുടീല് കുത്തിരുന്നൂടെ' എന്ന് ശാസിക്കുകയും
 ചെയ്തു.' നാട്ടില്ആരക്കും ഇല്ലാത്ത കേട് നിനക്ക് എന്താ വെച്ചിരിക്കുന്നത്. ആരെങ്കിലും പെണ്ണിന്‍റെ കയ്യില് കേറി പിടിച്ചിട്ടുണ്ടെങ്കില്‍ അവളുടെ അപ്പനോ, ആങ്ങളാരോ പകരം ചോദിക്കണം. അല്ലാതെ ഒന്നിലും പെടാത്ത നീയല്ല പഴിവാങ്ങാന്‍ 
ചെല്ലേണ്ടത്എന്നും പറഞ്ഞിട്ടാണ് അവന്‍ പോയത്.

കാര്യം ശരിയാണ്. ഏതോ ഒരാണ്ഏതോ ഒരു പെണ്ണിനെ അവമാനിച്ചു. മറ്റുള്ളവര്‍ക്ക്എന്താ കാര്യം എന്ന് ചോദിക്കാം. അവനവന്‍റെ വീട്ടിലെ പെണ്ണുങ്ങളോട് ആരെങ്കിലും തെമ്മാടിത്തരം കാണിച്ചാല്‍ ഈ ന്യായം പറയുന്നവര് കണ്ടിരിക്ക്വോ. ആരോ ആവട്ടെ. എത്രയായാലും പെണ്ണ് പെണ്ണു തന്നെ. അവളോട് പോക്രിത്തരം കാട്ടുന്നവനെ വെറുതെ വിട്ടു കൂടാ. ആണുങ്ങള്‍ക്ക്
പറഞ്ഞ പണിയല്ല അത്.

കല്യാണിയുടെ കാര്യമാണ് കഷ്ടം. വിവരം അറിഞ്ഞ മുതല്‍ അവള് കരച്ചിലാണ്. വലിയപ്പന്‍ വേണ്ടാത്തതിനൊന്നും  നില്‍ക്കരുത് എന്ന് പല തവണ പറഞ്ഞു കഴിഞ്ഞു. അടിപിടിക്കൊന്നും നില്‍ക്കില്ല എന്ന് തലയില്‍ കൈ വെച്ച് കുട്ടി സത്യം ചെയ്യിച്ചു. മര്യാദക്ക് കാര്യം പറയുകയേ ഉള്ളു എന്നും യാതൊന്നും ചോദിക്കാതിരുന്നാല്‍ അവന്‍ ഇനിയും ഇമ്മാതിരി തോന്ന്യാസങ്ങള്‍ കാട്ടുമെന്നും നിന്നോടാണ് ഇത്ചെയ്തതെങ്കില്‍ നോക്കിയിരുന്നാല്‍ മതിയോ എന്നും നൂറു കൂട്ടം ന്യായങ്ങള്‍ പറഞ്ഞിട്ടാണ് പെണ്‍കുട്ടി സമാധാനിച്ചത്.

റോഡിലേക്ക് നടക്കുമ്പോള്‍ കല്യാണിക്ക് വാക്ക് കൊടുത്തതുപോലെ തമ്മില്‍ തല്ല് കൂടാതെ തമിഴനെ ചെയ്ത തെറ്റ് പറഞ്ഞു മനസ്സിലാക്കിച്ച്, മേലാല്‍ വേണ്ടാത്തതിന്ന് ഒരുമ്പെടരുതെന്ന് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കണമെന്നേ ചാമിക്ക് ഉദ്ദേശം 
ഉണ്ടായിരുന്നുള്ളു. ആരായാലും മര്യാദക്ക് പറഞ്ഞാല്‍ കേഴ്ക്കാതിരിക്കില്ല. പെണ്ണുങ്ങളോട് ഇത്തിരി നേരത്തെ ചായ കുടിക്കാന്‍ വരാന്‍ ഏല്‍പ്പിച്ചു. രണ്ടു കൂട്ടക്കാരും ഉണ്ടെങ്കിലല്ലേ പറഞ്ഞ് തീര്‍ക്കാന്‍ പറ്റു.

മുകളിലൂടെ വിമാനം കടന്ന് പോയതും ചാമി തയ്യാറെടുത്ത് നിന്നു. ഇനി ഏത് സമയത്ത് വേണമെങ്കിലും 
കാളവണ്ടിയുമായി തമിഴന്‍ എത്താം. തടുത്ത് നിര്‍ത്തി കാര്യം വേഗം പറഞ്ഞ് തീര്‍ക്കണം. പെണ്ണുങ്ങള്‍ക്ക് പണിക്ക് പോകാനുള്ളതാണ്. ഒരുപാട് നേരം വൈകിച്ചുകൂടാ. അതിന്ന് ശേഷം ഷാപ്പില്‍ ചെല്ലാം. ഇന്ന് പണിക്ക് പോകാത്തതല്ലേ. വല്ലതും കഴിച്ച് പതുക്കെ കുടിയില്‍ എത്തിയാല്‍ മതി. സമയം കടന്ന് പോയി. കാത്ത് നിന്ന്എല്ലാവരും മടുത്തു. ചായ
കുടി കഴിഞ്ഞ് കുറച്ച് നേരം വെറ്റില മുറുക്കി നിന്ന പെണ്ണുങ്ങള്‍ പോകാനൊരുങ്ങി.

' ചാമിയേട്ടന്‍ ചോദിച്ചാല്‍ മതി, ഞങ്ങള് പോണൂ 'എന്നും പറഞ്ഞ് അവര്‍ നടന്ന് തുടങ്ങി. 'ചാമ്യേ, നീയ് തല്ലാന്‍ കാത്ത് നിക്കുന്ന വിവരം അവന്‍ അറിഞ്ഞിട്ടുണ്ടാവും. അതാ ഇന്ന് ഈ വഴിക്ക് അവനെ കാണാത്തത് ' എന്ന് പെട്ടിക്കടക്കാരന്‍ മൊയ്തു പറഞ്ഞു.

' അവനെ കണ്ടാല്‍ ചാമി ഇത്ര നേരം നിങ്ങളെ കാത്ത് നിന്നിട്ട് പോയി എന്ന് പറയ് ' എന്ന് മൊയ്തുവിനോട് പറഞ്ഞു. ' അയ്യയ്യോ, എന്നെക്കൊണ്ട് പൊല്ലാപ്പിനൊന്നും വയ്യേ ' എന്നും പറഞ്ഞ് അവന്‍ ഒഴിവായി. ഒക്കെ പേടി തൊണ്ടന്മാരാണ്. ഒരു ബീഡി കൂടി കത്തിച്ച് തിരിച്ച് പോരാന്‍ ഒരുങ്ങുമ്പോഴാണ് അകലെ നിന്നും  വരുന്ന കാളവണ്ടി കണ്ണില്‍ പെട്ടത്. 'നോക്കിന്‍ സൂക്ഷിച്ച് അടുത്താല്‍ മതി, അവന്‍റെ കയ്യില്‍ വല്ല ആയുധവും ഉണ്ടെങ്കിലോ 'എന്ന് മൊയ്തു മുന്നറിയിപ്പ് നല്‍കി. 'പിന്നെ പിന്നെ, എന്‍റെ ബെല്‍ട്ടിലുള്ള കത്തി ക്ഷൌരം ചെയ്യാന്‍ വേണ്ടി വാങ്ങി വെച്ചതൊന്നുമല്ല ' എന്നും പറഞ്ഞ് ചാമി റോഡിലേക്ക് നീങ്ങി.

' അണ്ണാച്ചി, ഒന്ന് നിര്‍ത്തിന്‍ ' എന്ന് പറഞ്ഞു ചാമി കാളവണ്ടി തടഞ്ഞു. തമിഴന്‍ കയറൊന്ന് വലിച്ചു. കാളകള്‍ നില്‍പ്പായി. ' ഏന്‍ഡാ ' എന്നൊരു ഒച്ച കേട്ടു. തമിഴന് വണ്ടി തടഞ്ഞത് തീരെ പിടിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഇവിടെ വെച്ച് നിങ്ങള് ഒരു പെണ്ണിന്‍റെ കയ്യില്‍ പിടിച്ചതായി കേട്ടു എന്നും, അത് നന്നായില്ല എന്നും, മേലാല്‍ അമ്മാതിരി ഒന്നും ചെയ്യരുത് എന്നും ചാമി തമിഴും മലയാളവും കൂട്ടി ചേര്‍ത്ത് മയത്തില്‍ പറഞ്ഞു. തമിഴന്‍ ആ വാക്കുകള്‍ പുച്ഛിച്ചു തള്ളി.തനിക്ക് തോന്നിയത് ഒക്കെ ചെയ്യുമെന്നും , തടയാന്‍ വരുന്നുവെങ്കില്‍ നല്ലവണ്ണം ആലോചിച്ചിട്ട് മതി എന്നും , മര്യാദക്ക് തടി കേടാക്കാതെ സ്ഥലം വിട്ടോളണമെന്നും തമിഴന്‍ ചാമിയെ ശാസിച്ചു.

അതോടെ തനിക്ക് കിട്ടിയ ഉപദേശങ്ങളും , കല്യാണിക്ക് കൊടുത്ത വാക്കും എല്ലാം ചാമി മറന്നു. വണ്ടിയുടെ നേര്‍ക്ക് ചാമി നീങ്ങി. ആ കഴുവേറിയെ പിടിച്ച് ഇറക്കി രണ്ട് പൊട്ടിച്ചിട്ടേ ബാക്കി കാര്യമുള്ളു. പക്ഷെ ആ നീക്കം എതിരാളി കാത്തിരുന്നത് പോലെ തോന്നി. തമിഴന്‍ ഒന്ന് കുനിഞ്ഞു. അടുത്ത നിമിഷം  ചാമിയുടെ നീണ്ട മുടി അയാളുടെ കയ്യിനകത്ത് കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കുതറി മാറാന്‍ പറ്റുന്നില്ല. ശത്രു നിസ്സാരക്കാരനല്ല. തോറ്റാല്‍ പിന്നെ ഇരുന്നിട്ട് കാര്യമില്ല. ആളുകള്‍ തലയില്‍ കയറി നിരങ്ങും. വീമ്പ് പറഞ്ഞ് നടന്നിട്ട് തോറ്റമ്പി പോയില്ലേ എന്ന് കളിയാക്കും.

മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ അനങ്ങാതെ നിന്നു.ചെറുപ്പത്തില്‍ കുറച്ച്കാലം കളരി പഠിച്ചതും തല്ലിന് പോയിട്ടുള്ള പരിചയവും ഒക്കെ ഉണ്ട്. മുടിയിലെ പിടുത്തം  ഒന്ന് അയഞ്ഞു കിട്ടിയാല്‍ വല്ലതും ചെയ്യാമായിരുന്നു. പക്ഷെ പിടുത്തം മുറുകകയാണ്. എന്താണ് വേണ്ടത് എന്ന് നിന്ന നില്‍പ്പില്‍ ആലോചിച്ചു. തന്‍റെ മുഖം വണ്ടിചക്രത്തില്‍
 ഇടിക്കാന്‍ ശ്രമിക്കുകയാണ്. അതിന്ന് മുമ്പ് വല്ലതും ചെയ്യണം. പെട്ടെന്ന് ബുദ്ധി തെളിഞ്ഞു. ബെല്‍ട്ടില്‍ നിന്ന് കത്തി ഊരി. തമിഴന്‍റെ കയ്യിന്നടിയില്‍ കൂടി കത്തി പായിച്ചു. ഇപ്പോള്‍ തമിഴന്‍റെ കയ്യില്‍ നീണ്ട മുടി മാത്രം.

തലയിലെ പിടി വിട്ടതും ഒന്ന് ആഞ്ഞ് വലത് കൈ ഒറ്റ വീശ്. വെട്ടിയിട്ടത് പോലെ എതിരാളി റോഡില്‍ വീണു കഴിഞ്ഞു. തന്‍റെ മനസ്സിലുള്ള ഈറ തീരുന്നത് വരെയും ചാമി എതിരാളിയുടെ ശരീരത്തില്‍ പെരുമാറി. പല ഭാഗത്തു നിന്നുമായി കുറെയേറെ ആളുകള്‍ സ്ഥലത്ത് ഓടി കൂടി. ആരൊക്കെയോ ചേര്‍ന്ന് രണ്ടു പേരേയും പിടിച്ച് മാറ്റി. സംഭവം
 കാണാനെത്തിയവരില്‍ ചിലര്‍ അവരുടെ കൈത്തരിപ്പും തീര്‍ത്തു. ചത്ത പാമ്പിനെ വീണ്ടും തല്ലി കേമത്തം കാട്ടുന്നവര്‍.

വണ്ടിക്കാരന്‍ അവശനായി കഴിഞ്ഞിരുന്നു. ചാമിയെ ആര്‍പ്പ് വിളികളോടെ ജനം അഭിവാദ്യം ചെയ്തു.പണിക്ക് പോയ പെണ്ണുങ്ങള്‍ ഇതിനകം തിരിച്ചെത്തി. ആരോ ചെന്ന്പറഞ്ഞിട്ടാവണം. പിന്നെ നാട്ടുകാര്‍ കാര്യങ്ങള്‍ തീരുമാനമാക്കി. വണ്ടിക്കാരന്‍ പെണ്ണിനോട്മന്നിപ്പ്കേട്ടു.

സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവര്‍ക്കും വളരെ സന്തോഷം. തോറ്റവനെ വളഞ്ഞ് നിന്ന് കൂക്കി കളിയാക്കാന്‍ ആളുകള്‍ 
മുതിര്‍ന്നപ്പോള്‍ ചാമി തടഞ്ഞു.' അവന്‍ തെറ്റ്പറഞ്ഞു കഴിഞ്ഞു. ഇനി അവനെ ആരും ഒന്നും ചെയ്യരുത്. തോറ്റവനോടല്ല ആണത്തം കാണിക്കേണ്ടത്. അവന്‍ അവന്‍റെ വഴിക്ക് പൊയ്ക്കോട്ടെ.

വണ്ടിക്കാരന്‍ എഴുന്നേറ്റു. തലയും താഴ്ത്തി അവന്‍ വണ്ടിയില്‍ കയറി കന്നിനെ തെളിച്ചു. വളവ്തിരിഞ്ഞ് വണ്ടി മറഞ്ഞു. ജനകൂട്ടം പിരിഞ്ഞ്പോവാന്‍ തുടങ്ങി. ചാമി തലയില്‍ തടവി. നെറുകയില്‍ മാത്രം കുറ്റി മുടി, ബാക്കി ഭാഗത്തെല്ലാം നല്ല നീളന്‍ മുടി. ഇനി മുടി പറ്റെ വെട്ടി ഒരു മേനിക്കാക്കണം. ഒരു ബീഡിയും കത്തിച്ച് വലിച്ച് ചാമി ബാര്‍ബര്‍ ഷോപ്പിലേക്ക് നടന്നു.

No comments:

Post a Comment